ജയലളിതക്ക് ജാമ്യമില്ല, അഞ്ച് ദിവസംകൂടി ജയിലില്‍
ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതക്ക് ജാമ്യം കിട്ടിയില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ ആറിലേക്ക് മാറ്റി.
ജയലളിതക്ക് ജാമ്യം ലഭിക്കുന്നത് ഏത് വിധേയനയും തടയുക എന്ന ലക്ഷ്യത്തോടെ പ്രോസിക്യൂഷന് പ്രവര്‍ത്തിച്ചു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ശിക്ഷാവിധി പഠിക്കാന്‍ സമയം വേണമെന്നും അതുവരെ കേസ് പരിഗണിക്കരുതെന്നും ആണ് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വാദിച്ചത്. കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. അനധികൃത സ്വത്ത് സന്പാദന കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറായിരുന്ന ഭവാനി സിങ് തന്നെയാണ് ഈ കേസിലേയും സര്‍ക്കാര്‍ അഭിഭാഷകന്.
സെപ്റ്റംബര്‍ 27 നാണ് ബാംഗ്ലൂരിലെ പ്രത്യേക കോടതി ജയലളിതക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയവും ശിക്ഷ വിധിച്ചത്. അന്ന് തന്നെ ജയലൡയെ പരപ്പന അഗ്രഹാര ജയിലില്‍ പ്രവേശിപ്പിച്ചു. ഇനിയും ഒരാഴ്ച കൂടി ജയിലില്‍ കിടക്കേണ്ട ഗതികേടിലാണ് ജയലളിത.
രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനായ രാം ജത്മലാനിയെയാണ് എഐഎഡിഎംകെ ജയലളിതയുടെ ജാമ്യത്തിന് വേണ്ടി രംഗത്തിറക്കിയത്. എന്നാല്‍ ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതയില്‍ ജത്മലാനിക്ക് ഒന്നും ചെയ്യാനായില്ല.
ഇത് നാലാം ദിവസമാണ് ജയലളിത മുഖ്യമന്ത്രിക്കുപ്പായം ഊരിവച്ച് ജയിലിന്റെ പരിമിതികളില്‍ കഴിയുന്നത്. തമിഴകത്ത് ഇപ്പോഴും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. സിനിമ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച സിനിമ ബന്ദ് ആചരിക്കുകയാണ്.