പ്രതീക്ഷകള്‍ വെറുതെ; എണ്ണവില വീണ്ടും കൂടി
ദില്ലി: പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി രാജ്യത്ത് ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് 1.69 രൂപയും ഡീസല്‍ ലിറ്ററിന് 5ദ പൈസയുമാണ് കൂടിയത്. ഇറാഖിലെ ആഭ്യന്തര കലാപമാണ് അനിവാര്യമായ വിലക്കയറ്റത്തിന് കാരണമായത്. ഇറക്കുമതി തീരുവയില്‍ ഇളവ് വരുത്തി എന്‍ ഡി എ സര്‍ക്കാര്‍ എണ്ണവില പിടിച്ചുനിര്‍ത്തും എന്നായിരുന്നു പ്രതീക്ഷ.
ജൂലൈ പത്തിന് പൊതുബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇറാഖിലെ കലാപം രൂക്ഷമായതോടെ എണ്ണവില പൊടുന്നനെ കൂടുകയായിരുന്നു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. വാറ്റും മറ്റ് നികുതികളും കൂടി ചേരുന്നതോടെ വില ഇനിയും കൂടും. ഓരോ നഗരത്തിലും വര്‍ധനവ് വ്യത്യസ്ത നിരക്കിലായിരിക്കും.
ഇന്ത്യയ്ക്ക് എണ്ണ നല്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇറാഖ്. സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. ഇറാഖ് പ്രതിസന്ധിയെ തുടര്‍ന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരാഴ്ചയ്ക്കിടെ വില കുത്തനെ ഉയര്‍ന്നിരുന്നു. 4 യു എസ് ഡോളറിന്റെ വര്‍ധനയാണ് ബാരലിന് കൂടിയത്. മാസംതോറും 50 പൈസ കൂട്ടുക എന്ന യു പി എ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഡീസലിന് വില കൂടിയത്.
73.58 പൈസയായിരിക്കും തലസ്ഥാനമായ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ പുതുക്കിയ നിരക്ക്. 2.02 രൂപയുടെ വര്‍ധനവിന് ശേഷമാണിത്. 57.84 രൂപയായിരിക്കും ഡീസല്‍ വില. തുടര്‍ച്ചയായ വിലക്കൂട്ടലിന് ശേഷവും എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണ് എന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പറയുന്നത്. 2013 ജനുവരിയിലാണ് യു പി എ സര്‍ക്കാര്‍ ഡീസലിന് മാസം തോറും 50 പൈസ വെച്ച് കൂട്ടാന്‍ അനുമതി നല്‍കിയത്.