ഹാപ്പി ബര്‍ത്ത് ഡേ നരേന്ദ്ര മോദി!
നമോ - ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വില പിടിപ്പുള്ള ബ്രാന്‍ഡിന്റെ ചുരുക്കപ്പേരാണ് അത്. നരേന്ദ്ര മോദി. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന് മുഴുവന്‍ പേര്. ചായക്കച്ചവടം നടത്തി തുടങ്ങി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായും രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായും വളര്‍ന്ന നമോ. പ്രധാനമന്ത്രിയായ ശേഷം ആദ്യത്തെ പിറന്നാള്‍ ദിനമാണ് നരേന്ദ്ര മോദിക്ക് ഇന്ന് (2014 സെപ്തംബര്‍ 17, ബുധനാഴ്ച).
പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ പിറന്നാള്‍. ആഘോഷിക്കേണ്ടത് തന്നെ. എന്നാല്‍ ആഘോഷങ്ങള്‍ വേണ്ട എന്നാണ് മോദിയുടെ തീരുമാനം. കാശ്മീരില്‍ പ്രളയത്തില്‍ കഷ്ടം സഹിക്കുന്നവര്‍ക്ക് പോകട്ടെ പിറന്നാള്‍ ആഘോഷത്തിനുള്ള ഫണ്ട്. അതാണ് നരേന്ദ്ര മോദി. കല്ലില്‍ പിളര്‍ക്കുന്ന ഒരുപിടി തീരുമാനങ്ങളും അത് പ്രാവര്‍ത്തികമാക്കാനുള്ള മനസ്സുമാണ് നമോ എന്ന രണ്ടക്ഷരത്തെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വണ്‍ ഇന്ത്യയുടെ പിറന്നാള്‍ ആശംസകള്‍. നമോ എന്ന നരേന്ദ്ര ദാമോദര്‍ദാസ് മോദി നടന്നുതീര്‍ത്ത വഴികളിലേക്ക്
ആദ്യമായും അവസാനമായും സ്വയം സേവകന്‍
മാനവ സേവയാണ് മാധവ സേവയെന്ന വിശ്വാസത്തില്‍ അരക്കിട്ടുറപ്പിച്ചതാണ് നരേന്ദ്ര മോദിയുടെ പൊതുപ്രവര്‍ത്തന ജീവിതം. സംഘപരിവാര്‍ സംഘടനകളിലൂടെയാണ് മോദിയുടെ വളര്‍ച്ച. എട്ടാം വയസ്സില്‍ ആര്‍ എസ് എസ് ശാഖയിലെത്തിയതാണ് മോദി. മോദിയുടെ പിന്നീടുളള യാത്രകള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
എന്താണ് നമോ ചായ
കോണ്‍ഗ്രസ് സമ്മേളന സ്ഥലത്ത് ചായ വില്‍ക്കാന്‍ ഇടം തരാം എന്ന് മണിശങ്കര്‍ അയ്യര്‍ കളിയാക്കി മോദിയെ. അതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. രാജ്യമെങ്ങും നമോ ചായ തരംഗമായി. ബി ജെ പി ഇതൊരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമായി വളര്‍ത്തി. പാവം അയ്യര്‍ അന്ധാളിച്ചുപോയി.
അതേ, മോദി ചായ വിറ്റിരുന്നു
ദാമോദര്‍ ദാസ് മോദിയുടെയും ഹീരാബെന്നിന്റെയും ആറ് മക്കളില്‍ മൂന്നാമത്തെ ആളായിരുന്നു മോദി. വട്‌നാഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചായക്കച്ചവടമായിരുന്നു അച്ഛന്. അടുത്തുളള ബസ് സ്റ്റാന്‍ഡില്‍ സഹോദരനൊപ്പം ചായ വില്‍ക്കാന്‍ പോയിരുന്നു സ്‌കൂള്‍ കുട്ടിയായ മോദി.
64, ബട്ട് സ്റ്റില്‍ യംഗ്
ഉരുക്കിന്റെ ഞരമ്പുകളും അവയിലൂടെ ഓടുന്ന തീക്ഷ്ണമായ രക്തവുമാണ് ഭാരതത്തെ നയിക്കേണ്ടത് എന്നാണ് വിവേകാനന്ദന്‍ പറഞ്ഞത്. അറുപത്തി നാല് തികയുമ്പോളും ദിവസം 16 മണിക്കൂറിന് മേല്‍ ജോലി ചെയ്യാന്‍ മടിയില്ലാത്ത മോദി ഇന്ത്യ കണ്ട വ്യത്യസ്തനായ പ്രധാനമന്ത്രിയാകുന്നു. നിങ്ങള്‍ 12 മണിക്കൂര്‍ ജോലി ചെയ്യൂ ഞാന്‍ 13 ചെയ്യാം എന്നാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തോട് പറഞ്ഞത്.
രാജ്യം തന്നെ കുടുംബം
പതിമൂന്നാം വയസ്സില്‍ മോദിക്ക് വേണ്ടി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. എന്നാല്‍ രാജ്യമാണ് കുടുംബം എന്ന് തിരിച്ചറിഞ്ഞ് മോദി ഭാര്യ യെശോദ ബെന്നിന്റെ സമ്മതത്തോടെ രാഷ്ട്രസേവനത്തിന് ഇറങ്ങി. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കേ ഈ വിവാഹം വിവാദമായി വാര്‍ത്തകളില്‍ ഇടം പിടിച്ചു.
എവിടെയായിരുന്നു മോദി പിന്നെ?
യെശോദ ബെന്നിനെ പിരിഞ്ഞ് വീട് വിട്ട ശേഷം രാജ്‌കോട്ടിലെ രാമകൃഷ്ണ മിഷന്‍ ആശ്രമം, ബേലൂര്‍ മഠം, ഗുവാഹത്തി, അല്‍മോറ, ഹിമാലയം തുടങ്ങിയ സ്ഥലങ്ങളാലായിരുന്നു മോദി. തിരിച്ചെത്തിയ മോദി സംഘത്തിന്റെ മുഴുവന്‍ സമയ പ്രചാരകനായി.
പൊളിറ്റിക്കല്‍ സയന്‍സ്
ഗുജരാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്നതും ഇക്കാത്താണ്. നേരത്തെ ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇതേ വിഷയത്തില്‍ ഡിഗ്രി എടുത്തിരുന്നു.
സി എം ഫോര്‍ കോമണ്‍ മാന്‍
മുഖ്യമന്ത്രിയായിരുന്ന 13 വര്‍ഷം കൊണ്ട ഗുജറാത്തിന്റെ മുഖം മാറ്റിയെടുത്തു നരേന്ദ്ര മോദി. മോദിയുടെ ഗുജറാത്തും വികസനവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തര മാറ്റുള്ള മുദ്രാവാക്യമായി മാറി. ചീഫ് മിനിസ്റ്റര്‍ എന്നല്ല കോമണ്‍ മാന്‍ എന്നാണ് മോദി സി എം എന്ന അക്ഷരങ്ങളെ വികസിപ്പിച്ചത്.
കറയായി കലാപം
2002 ല്‍ ഗോധ്രയില്‍ ആരംഭിച്ച് ഗുജറാത്ത് മുഴുന്‍ വ്യാപിച്ച വര്‍ഗീയ കലാപം മോദിയുടെ കരിയറിലെ കറുത്ത പാടായി അവശേഷിക്കുന്നു. രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ട കലാപത്തെ ഫലപ്രദമായി തടയാന്‍ മുഖ്യമന്ത്രി മോദിക്ക് കഴിഞ്ഞില്ല.
മോദി ഫോര്‍ പി എം
2013 ല്‍ നരേന്ദ്ര മോദി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടു. അദ്വാനിയെ പോലുള്ള സീനിയര്‍ നേതാക്കളുടെ എതിര്‍പ്പ് വകവെക്കാതെയാണ് പാര്‍ട്ടി ഈ തീരുമാനം എടുത്തത്. എന്തായാലും തീരുമാനം തെറ്റിയില്ല എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു
മോദി തരംഗം ആഞ്ഞടിക്കുന്നു
മോദി തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പായിരുന്നു 2014 ലെ ലോക്‌സഭയിലേക്ക് നടന്നത്. ചരിത്ത്രതിലാദ്യമായി ഒരു കോണ്‍ഗ്രസ് ഇതര പാര്‍ട്ടി ഒറ്റയ്ക്ക് കേവ ഭൂരിപക്ഷം നേടി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന കോണ്‍ഗ്രസ് വെറും 44 സീറ്റില്‍ ഒതുക്കപ്പെട്ടു.
പി എം ഫോര്‍ പ്രധാന്‍ സേവക്
പ്രധാന്‍ മന്ത്രിയല്ല, ഞാന്‍ നിങ്ങളുടെ പ്രധാന സേവകനാണ് എന്നാണ് മോദി സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യത്തോട് പറഞ്ഞത്. നയങ്ങളിലും തീരുമാനങ്ങളിലും വിട്ടുവീഴ്ചയില്ലാതെ മോദി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിട്ട് മുന്നോട്ട് പോകുകയാണ്.
പിറന്നാള്‍ അമ്മയ്‌ക്കൊപ്പം
പിറന്നാള്‍ ദിവസമായ ബുധനാഴ്ച അഹമ്മദാബാദിലെത്തി മോദി അമ്മ ഹിരാബെന്നിനെ കണ്ടു. പിറന്നള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് മോദി പാര്‍ട്ടി പ്രവര്‍ത്തകരോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള ഫണ്ട് കാശ്മീര്‍ പ്രളയബാധിതര്‍ക്ക് കൊടുക്കാനാണ് മോദിയുടെ അഭ്യര്‍ഥന.
വിവാദത്തിന് വകയുണ്ടോ
വിവാദങ്ങളുടെ ഒരു കെട്ടാണ് മോദിയുടെ രാഷ്ട്രീയ ജീവിതം. ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രധാനമന്ത്രി സി ജിന്‍പാംഗ് ദില്ലിയിലല്ല, മോദിയുടെ അഹമ്മദാബാദിലാണ് പറന്നെത്തിയിരിക്കുന്നത്. പ്രോട്ടോക്കോളിന് വിരുദ്ധമാണ് ഇതെന്ന് ഇതിനോടകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.