കാവിപ്പടയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല
മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പിയും ശിവസേനയും തമ്മില്‍ തുടരുന്ന തര്‍ക്കം അവസാനിക്കുന്നതായി സൂചന. 288 അംഗ അസംബ്ലിയിലേക്ക് ബി ജെ പിക്ക് 130 സീറ്റുകള്‍ നല്‍കാന്‍ സേന സന്നദ്ധത അറിയിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 151 സീറ്റുകളില്‍ ശിവസേന മത്സരിക്കും. ബാക്കി സീറ്റുകള്‍ ചെറിയ സഖ്യകക്ഷികള്‍ക്ക് പോകും.
ബി ജെ പിയുടെയും ശിവസേനയുടെയും കുതിരകളെ തടയാന്‍ കോണ്‍ഗ്രസ് - എന്‍ സി പി സഖ്യത്തിന്റെ കോവര്‍കഴുതകള്‍ക്ക് കഴിയില്ല എന്നാണ് ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയത്. കാവിപ്പടയുടെ കുതിരകള്‍ ആര്‍ക്കും തടയാനാകാത്ത വേഗതയില്‍ ഓടുകയാണ്. ബി ജെ പിയുമായുള്ള തങ്ങളുടെ സഖ്യത്തെ തകര്‍ക്കാന്‍ ശ്രമം നടത്തി എന്ന് ചില മാധ്യമങ്ങളെയും സേന കുറ്റപ്പെടുത്തുന്നു.
മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ അവസ്ഥ നല്ലതാണ്. ബി ജെ പിയുടെയും ശിവസേനയുടെയും കുതിരകള്‍ വേഗതയില്‍ ഓടുകയാണ്. കോണ്‍ഗ്രസിലെയും എന്‍ സി പിയിലെയും കോവര്‍കഴുതകള്‍ക്ക് ഒരു വിലയുമില്ല. തങ്ങളുടെ സഖ്യം തകരുമോ എന്നതിനെച്ചൊല്ലി നൂറ് കോടി മുതല്‍ 500 കോടി വരെ പന്തയം നടക്കുകയാണ്. ഇപ്പോള്‍ മാധ്യമങ്ങളും ഈ പന്തയത്തിന്റെ ഭാഗമാണ്. സഖ്യം തകര്‍ന്നാല്‍ കിട്ടുന്ന സെന്‍സേഷണല്‍ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ചില മാധ്യമങ്ങള്‍ - സാമ്‌ന പറയുന്നു.
ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ ചോവ്വാഴ്ച നടത്തിയ ചര്‍ച്ചയിലാണ് സീറ്റിനെച്ചൊല്ലി ധാരണയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 130ല്‍ കുറഞ്ഞ സീറ്റുകളില്‍ മത്സരിക്കുന്ന പ്രശ്‌നമില്ലെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. 135 സീറ്റുകള്‍ കിട്ടണമെന്നായിരുന്നു നേരത്തെ ബി ജെ പിയുടെ ആവശ്യം. ഇതാണ് കുറഞ്ഞ് 130 ലെത്തിയത്. സീറ്റിന്റെ കാര്യത്തില്‍ ധാരണയിലെത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.