മുസ്ലിങ്ങള്‍ കാരണം വന്ദേമാതരം പകുതിയാക്കി: ബിജെപി എംഎല്‍എ
ഇന്‍ഡോര്‍: മുസ്ലിങ്ങള്‍ കാരണം വന്ദേമാതരം പോലും മുഴുവന്‍ പാടാന്‍ പറ്റുന്നില്ലെന്ന് ബി ജെ പി എംഎൽ എയ്ക്ക് പരാതി. മധ്യപ്രദേശിലെ തീപ്പൊരി നേതാവായ ഉഷാ താക്കൂറാണ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്തുവന്നത്. ലൗ ജിഹാദ് തടയാന്‍ ഗര്‍ബ ആഘോഷങ്ങളില്‍ നിന്നും മുസ്ലിം യുവാക്കളെ വിലക്കണമെന്ന ഇവരുടെ വാക്കുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഇന്‍ഡോറില്‍ നിന്നുളള ബി ജെ പി എം എല്‍ എയാണ് ഉഷാ താക്കൂര്‍.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ പൂര്‍ണരൂപം പോലും മുസ്ലിങ്ങള്‍ കാരണം പാടാന്‍ പറ്റുന്നില്ല. ദുര്‍ഗാ ദേവിയെ സ്തുതിക്കുന്ന ഗാനമാണ് വന്ദേമാതരം. എന്നാല്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് വേദനിക്കരുത് എന്ന് കരുതിയാണ് രണ്ട് ഖണ്ഡിക മാത്രം പാടുന്നത്. അഞ്ച് ഖണ്ഡികകളാണ് വന്ദേമാതരത്തിനുള്ളത്. വന്ദേമാതരം പാടാന്‍ പോലും വിസമ്മതിക്കുന്ന മുസ്ലിങ്ങളെ എങ്ങനെയാണ് ഗര്‍ബ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുക - ഉഷാ താക്കൂര്‍ ചോദിച്ചു.
തീവ്ര ഹിന്ദുത്വവാദിയായി അറിയപ്പെടുന്ന 48 കാരിയായ ഉഷാ താക്കൂര്‍ മധ്യപ്രദേശ് ബി ജെ പിയുടെ വൈസ് പ്രസിഡണ്ടാണ്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുളള തല്‍വാര്‍ ഇന്‍ഡോറിലെ പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗം ഇന്‍ ചാര്‍ജ് കൂടിയാണ്. നേരത്തെ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഗര്‍ബ ആഘോഷങ്ങളില്‍ നിന്നും മുസ്ലിങ്ങളെ നിരോധിക്കുക എന്നതാണ് ഉഷാ താക്കൂര്‍ ലൗ ജിഹാദ് തടയാന്‍ അവതരിപ്പിപ്പിച്ച ആശയം.
ഗര്‍ബ ആഘോഷങ്ങള്‍ക്കിടെ ഓരോ വര്‍ഷവും ചുരുങ്ങിയത് നാല് ലക്ഷം ഹിന്ദു പെണ്‍കുട്ടികളെങ്കിലും മതംമാറ്റത്തിന് വിധേയരാകുന്നുണ്ട് എന്നാണ് ഉഷ താക്കൂര്‍ പറയുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. ഗുജറാത്തിലെ ഗോധ്രയില്‍ ഗര്‍ബ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സംഘാടകര്‍ മുസ്ലിം യുവാക്കളെ തടഞ്ഞിരുന്നു.