യോഗി ആദിത്യനാഥിനെ ബിജെപി അഴിച്ചുവിട്ടതോ?
ദില്ലി: കോണ്‍ഗ്രസ് ആരോപിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമുദായിക ഐക്യത്തെയും ഒരൊറ്റ ഇന്ത്യയെക്കുറിച്ചും പ്രസംഗിക്കുന്നു. മറുവശത്ത് യോഗി ആദിത്യനാഥിനെ പോലുള്ള നേതാക്കള്‍ വര്‍ഗീയ വിഷം തുപ്പുന്നു. പാര്‍ലമെന്റില്‍ അടക്കം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും യോഗി ആദിത്യനാഥിനെ ബി ജെ പി തടയാത്തത് എന്താണ്. എന്തുകൊണ്ട് പ്രധാനമന്ത്രി മോദി ഇയാളുടെ കാര്യത്തില്‍ മൗനം തുടരുന്നു.
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി ജെ പിയുടെ പച്ചയായ ഇരട്ടത്താപ്പാണ് യോഗി ആദിത്യനാഥിന്റെ കാര്യത്തില്‍ കാണുന്നത്. ഒന്നും രണ്ടുമല്ല, സാമുദായിക വിദ്വേഷം കലര്‍ന്ന ഒരുപാട് പ്രസ്താവനകള്‍ ഈ വിവാദ നേതാവിന്റേതായുണ്ട്. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു എന്നും 40 ശതമാനത്തിലധികം മുസ്ലിങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ മറ്റ് മതക്കാര്‍ക്ക് സ്ഥലം കിട്ടാനില്ല എന്നുമാണ് ഇതില്‍ ഒടുവിലത്തേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പോകട്ടെ, ബി ജെ പിയുടെ പ്രമുഖനായ ഒരു നേതാവ് പോലും യോഗി ആദിത്യനാഥിന്റെ പ്രസ്താവനകളെ തള്ളിപ്പറയുന്നില്ല. പകരം ബി ജെ പി യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. തങ്ങള്‍ക്കെതിരായ കടന്നുകയറ്റം ചെറുക്കാന്‍ രാജ്യത്തെ ഹിന്ദുക്കള്‍ സംഘടിക്കണം എന്നാണ് ഇയാള്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്.
ഉത്തര്‍ പ്രദേശില്‍ വിവാദമായിക്കഴിഞ്ഞ ലൗ ജിഹാദുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനകള്‍ ഞെട്ടിക്കുന്നതാണ്. ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ പകരം നൂറ് മുസ്ലിം പെണ്‍കുട്ടികളെ മതംമാറ്റും എന്നാണ് യോഗി ആദിത്യനാഥിന്റെ ഭീഷണി. യോഗി ആദിത്യനാഥ് പറയുന്നത് രാജ്യം ഭരിക്കുന്ന ബി ജെ പിയുടെ അഭിപ്രായമാണോ, അതോ ജാതിരാഷ്ട്രീയം ശക്തമായ ഉത്തര്‍ പ്രദേശില്‍ ഭരണം പിടിക്കാനുള്ള ബി ജെ പിയുടെ തന്ത്രങ്ങളില്‍ ഒന്ന് മാത്രമാണോ യോഗി ആദിത്യനാഥും അയാളുടെ പ്രസ്താവനകളും.