അറബ് നേതാക്കള്‍ക്ക് ഹമാസിനെക്കാള്‍ ഭേദം ഇസ്രയേല്‍
കെയ്‌റോ: പലസ്തീനില്‍ രൂക്ഷമായ ആക്രമണം നടത്തുന്ന ഇസ്രയേലിനെക്കാള്‍ അറബ് നേതാക്കള്‍ക്ക് എതിര്‍പ്പ് ഹമാസിനോട് എന്ന് റിപ്പോര്‍ട്ട്. ഈജിപ്തും യു എ ഇയും ജോര്‍ദാനും സൗദി അറേബ്യയും ഉള്‍പ്പെട്ട അറബ് രാജ്യങ്ങള്‍ ഹമാസിനെക്കാള്‍ ബേദം ഇസ്രയേലാണ് എന്ന് കരുതുന്നത് കൊണ്ടാണത്രെ ഗാസയിലെ ആക്രമണങ്ങള്‍ക്കെതിരെ നിശബ്ദമായിരിക്കുന്നത്.
അറബ് രാജ്യങ്ങളില്‍ നിരവധി തവണ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള ആരണ്‍ ഡേവിഡ് മില്ലറാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയപ്പോള്‍ ഇതായിരുന്നില്ല അറബ് രാജ്യങ്ങളുടെ നിലപാട്. ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് ഉള്ള അകല്‍ച്ചയെക്കാള്‍ ഇവര്‍ ഭീഷണിയായി കാണുന്നത് ഹമാസിനെയാണത്രെ. ഇസ്രയേലിന്റെയും അമേരിക്കയുടെയും നിലപാട് പ്രകാരം ഭീകരസംഘടനയാണ് ഹമാസ്.
ഇതിന് മുമ്പ് ഗാസയ്ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ ഹമാസിന് വേണ്ടി ഇടപെട്ടിട്ടുള്ള ഈജിപ്ത് ഇത്തവണ വെടിനിര്‍ത്തല്‍ എന്ന ഉപാധിയാണ് മുന്നോട്ടുവെച്ചത്. ഇതിന് മുമ്പ് ഇത്തരമൊരു അവസ്ഥ താന്‍ ഒരിക്കലും കണ്ടിട്ടില്ല എന്നാണ് ആരണ്‍ മില്ലര്‍ പറയുന്നത്. ഹമാസിനെ ഇസ്രയേല്‍ നിലയ്ക്ക് നിര്‍ത്തുമെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാണ് ഗാസയിലെ ക്രൂരമായ ആക്രമണങ്ങളില്‍ അറബ് രാജ്യങ്ങള്‍ മൗനം പാലിക്കുന്നത്രെ.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം മൂന്നാഴ്ച പിന്നിടുകയാണ്. ഇസ്രയേലിനെതിരെ വിമര്‍ശനങ്ങള്‍ ഇല്ല എന്ന് മാത്രമല്ല, നിരപരാധികളായ പൊതുജനങ്ങളെയും കുട്ടികളെയും കവചമാക്കുന്നു എന്ന് ഹമാസിനെതിരെ കുറ്റപ്പെടുത്തലുകളും ഉയരുന്നുണ്ട്. അമേരിക്കയില്‍ നിന്നും ഇസ്രയേലിന് വീണ്ടും ആയുധങ്ങള്‍ കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തിലെ മരണസംഖ്യ 1300 കവിഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 2300 ല്‍ അധികമാണ്. ഇതില്‍ കുട്ടികളും പെടും.