അഭയാര്‍ത്ഥി ക്യാമ്പുകളിലും ഇസ്രായേലിന്റെ നരനായാട്ട്
ഗാസ: എല്ലാവിധ മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചാണ് ഇസ്രായേല്‍ ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്നത്. അഭയാര്‍ത്ഥി ക്യാന്പുകള്‍ ഏത് യുദ്ധത്തിലും മാറ്റിനിര്‍ത്തപ്പെടാറുണ്ടെങ്കിലും ഇസ്രായേല്‍ അതിന് പോലും തയ്യാറല്ല. ഐക്യരാഷ്ട്രസഭ നടത്തുന്ന അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം ഷെല്‍വര്‍ഷം നടത്തിയത്.
കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പലസ്തീന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ 30 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതില്‍ ഏഴ് പേര്‍ കുട്ടികളാണ്.
വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ നിരന്തരമായുള്ള ആവശ്യം പൂര്‍ണമായി തള്ളിക്കൊണ്ടാണ് ഇസ്രായേലിന്റെ നടപടി. യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ പാസാക്കിയ പ്രമേയത്തിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് രംഗത്തെത്തി. കാര്യമറിയാതെയാണ് ഐക്യരാഷ്ട്രസഭ പ്രതികരിക്കുന്നതെന്നായിരുന്നു നെതന്യാഹുവിന്റെ ആരോപണം.
എങ്ങനെ സഹിക്കും
ഗാസയില്‍ ഇസ്രായേലിന്‍റെ ഷെല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന് മുന്നില്‍ രോഷത്തോടെ ആക്രോശിക്കുന്ന പലസ്തീന്‍ പൗരന്‍.
ഷെല്‍ വരുന്ന വഴി
ഇങ്ങനെയാണ് ഗാസയിലെ കെട്ടിടങ്ങളും അഭയാര്‍ത്ഥി കേന്ദ്രങ്ങും ഇസ്രായേല്‍ തകര്‍ക്കുന്നത്.
ഹമാസിന്‍റെ താവളമോ..
അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഹമാസ് താവളമാക്കുന്നു എന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. മുന്നറിയപ്പ് നല്‍കാതെയായിരുന്നു ഇസ്രായേലിന്‍റെ ആക്രമണമെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധികളും അറിയിച്ചു.
കൊല്ലപ്പെട്ടത് 730 പേര്‍
ഇതുവരെ 730 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 32 പേര്‍ ഇസ്രായേല്‍ പക്ഷത്തും മരിച്ചുവീണ്ടു. മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിപൂര്‍ണ നശീകരണം
ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗാസയിലെ ജനവാസ കേന്ദ്രങ്ങള്‍ പലതും പൂര്‍ണമായും നശിപ്പിക്കപ്പെട്ട സ്ഥിതിയാണ്. മനുഷ്യവാസം പോലും സാധ്യമാകാത്ത വിധത്തിലാണ് സൈന്യം നാശം അഴിച്ചുവിടുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.