മുസ്ലീമിന്റെ ഒന്നാമത്തെ ശത്രു തീവ്രവാദം!
റിയാദ്: ഇസ്ലാം മതവിശ്വാസികളുടെ ഒന്നാമത്തെ ശത്രു തീവ്രവാദമാണെന്ന് സൗദി അറേബ്യ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ അല്‍ ഷെയ്ഖ്. തീവ്രവാദവും ഭീകര പ്രവര്‍ത്തനങ്ങളും ഇസ്ലാമുമായി ബന്ധമുള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഓഫ് സുന്നി ഗ്രൂപ്പും അല്‍ ഖായ്ദയും മറ്റും ഇസ്ലാമുമായി ഒരു തരത്തിലുള്ള ബന്ധവും ഉള്ള സംഘടനകളല്ല.
മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങളാണ് മറ്റേത് ആശയങ്ങളെക്കാളും അപകടകരമെന്നും അദ്ദേഹം പറഞ്ഞതായി സൗദി അറേബ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഹിഷ്ണുതയാണ് ഇസ്ലാമിന്റെ തത്വം - സയന്റിഫിക് റിസര്‍ച്ച് ആന്‍ഡ് ഫത്‌വയുടെ ജനറല്‍ പ്രസിഡണ്ട് കൂടിയായ അദ്ദേഹം പ്രസ്താവിച്ചു.
ഈ വിദേശി തീവ്രവാദി സംഘടനകള്‍ ഇസ്ലാമിന്റെ ഭാഗമല്ല. മുസ്ലിങ്ങള്‍ ഇവരെ അംഗീകരിക്കുന്നുമില്ല. എന്നാല്‍ മുസ്ലിങ്ങളില്‍ നിന്നും തെറ്റിപ്പോയ ആദ്യത്തെ ഗ്രൂപ്പുകളില്‍ ഒന്നാണ് ഇവര്‍. തീവ്രവാദ ഗ്രൂപ്പുകളെ തീര്‍ത്തും തള്ളിക്കളയുന്നതാണ് സൗദി അറേബ്യയിലെ പ്രമുഖനായ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ അല്‍ ഷെയ്ഖിൻറെ വാക്കുകൾ.
സിറിയന്‍ തീവ്രവാദികളെയും അല്‍ ഖായ്ദയെയും പിന്തുണക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സൗദിയുടെ നയത്തിന്റെ ഭാഗമായാണ് മുഫ്തിയുടെ ഈ പ്രസ്താവന. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന അറബ് രാജ്യമാണ് സൗദി. കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭയുടെ യു എന്‍ കൗണ്ടര്‍ ടെററിസം സെന്ററിലേക്ക് 100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ സംഭാവന ചെയ്തിരുന്നു.