നവരാത്രി; വൈറ്റ് ഹൗസിലും വ്രതം വെടിയാതെ മോദി
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ വിഭവസമൃദ്ധമായ വിരുന്നിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിച്ചത് ഒരു ഗ്ലാസ് ചൂടുവെള്ളം. നവരാത്രിക്കാലത്ത് ചൂടുവെള്ളം മാത്രം കഴിക്കാറുള്ള മോദി അമേരിക്കന്‍ പ്രസിഡണ്ട് നല്കിയ വിരുന്നിലും വ്രതം തെറ്റിക്കാന്‍ തയ്യാറായില്ല. ഔപചാരികതയുടെ പേരില്‍ മോദിക്ക് മുന്നില്‍ പ്ലേറ്റ് വെച്ചിരുന്നെങ്കിലും മോദി ഒരു ഗ്ലാസ് ചൂടുവെള്ളം മാത്രമേ കുടിച്ചുള്ളൂ.
താന്‍ കഴിക്കുന്നില്ല എന്ന് കരുതി മറ്റാരും ഭക്ഷണം കഴിക്കാതിരിക്കരുത് എന്നും മോദി ഒപ്പമുള്ളവരോട് അഭ്യര്‍ഥിച്ചു. രണ്ട് രാജ്യങ്ങളുടെ ഭാഗത്തുനിന്നുമായി ക്ഷണിക്കപ്പെട്ട വളരെക്കുറച്ച് അതിഥികളാണ് വിരുന്നില്‍ പങ്കെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് സയ്യീദ് അക്ബറുദ്ദീന്‍ പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് തുടങ്ങിയവരാണ് മോദിക്കൊപ്പം ഇന്ത്യയില്‍ നിന്നും ഉണ്ടായിരുന്നത്.
വൈസ് പ്രസിഡണ്ട് ജോ ബിഡന്, സ്റ്റേറ്റ് സെക്രട്ടറി വില്യം ബേണ്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസണ്‍ റൈസ് തുടങ്ങിയവരായിരുന്നു യു എസ് പ്രതിനിധികള്‍. ശുദ്ധ സസ്യാഹാരിയായ നരേന്ദ്ര മോദി കഴിഞ്ഞ 40 വര്‍ഷമായ നവരാത്രി വ്രതം നോക്കുന്നുണ്ട്. നവരാത്രി വ്രതക്കാലത്ത് മോദി കാലത്ത് അഞ്ച് മണിക്ക് ഉണരുകയും പ്രാര്‍ഥനകളും വ്രതവും നോക്കുകയും ചെയ്യും.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുന്ന മോദി വൈറ്റ്ഹൗസിലെ വിഭവസമൃദ്ധമായ സല്‍ക്കാരത്തിനായി തൻറെ വ്രതം തെറ്റിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ എന്തുവന്നാലും നവരാത്രി വ്രതം മുടക്കില്ല എന്ന നരേന്ദ്ര മോദിയുടെ നിലാപാട് വൈറ്റ് ഹൗസിലെ വിരുന്നിലും സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.