കേരളത്തിന്‍റെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ഇനി ആന്ധ്രയിലേക്കും
കൊച്ചി: യുവ സംരഭകരെ പ്രോത്സാഹിപ്പിക്കാനായി കേരളത്തില്‍ തുടക്കം കുറിച്ച സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ഇനി ആന്ധ്രയിലേക്കും. കേരള മാതൃകയില്‍ ആന്ധ്രപ്രദേശിലും സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ തുടങ്ങുകയാണ്. ഇതിനായി സഹായം തേടുന്നതും കേരളത്തിന്‍റെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ നിന്നാണ്.
അഞ്ചു വര്‍ഷം കൊണ്ട് ആന്ധ്രയില്‍ ആയിരം സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നതിനാണ് പദ്ധതി. ഇതിനായി സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാറും ആന്ധ്രപ്രദേശ് വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി സഞ്ജയ് ജാജുവും സെപ്റ്റംബര്‍ 29 ന് വിശാഖപട്ടണത്ത് ധാരണാപത്രം ഒപ്പുവച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റാസ്പ്‌ബെറി പൈ പരിപാടിയും എന്‍ജിനീയറിംഗ് കോളജുകള്‍ക്കായി സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപുകളും സംഘടിപ്പിച്ചുകൊണ്ടാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ആന്ധ്രപ്രദേശില്‍ ലക്ഷ്യം നേടാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുന്നത്.
ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്ക് (ട്രിപ്) എന്ന പേരിലാണ് ആന്ധ്രയില്‍ പദ്ധതി നടപ്പാക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയേണിത് . ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ അദ്ദേഹം പ്രശംസിച്ചു.
വിശാഖപട്ടണത്തെ മഥുരവാഡയിലാണ് ആന്ധ്രയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്. ലോകനിലവാരത്തില്‍ 17,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പദ്ധതിക്കായി സൗകര്യമൊരുക്കിയിട്ടുള്ളത്. ഒരു കാലത്ത് ഇന്ത്യയുടെ ഐടി തലസ്ഥാനമായി മാറിയേക്കുമോ എന്ന് കരുതിയ ഇടമായിരുന്നു ആന്ധ്ര പ്രദേശ്. എന്നാല്‍ പിന്നീട് ഐടിയില്‍ ആന്ധ്രയുടെ ആധിപത്യം ഇല്ലാതാവുകയും ബാംഗ്ലൂര്‍ ആ സ്ഥാനം ഏറ്റെടുക്കുകയും ആയിരുന്നു. ചന്ദ്രബാബു നായിഡു തന്നെയായിരുന്നു അവിഭക്ത ആന്ധ്രയുടെ ഐടി വികസനത്തിന് വഴിവച്ചത്.
കേരളത്തിലെ യുവാക്കള്‍ക്കിടയിലെ സംരംഭകത്വ കാലാവസ്ഥയില്‍ കാതലായ മാറ്റം വരുത്താന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന് കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യയിലെ ആദ്യത്തെ ക്യാംപസ് സ്റ്റാര്‍ട്ട് അപ്പായ മോബ്മിയുടെ സിഇഒ കൂടിയായ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. കോളജ് ക്യാംപസുകളില്‍ നിന്ന് നേരിട്ട് സംരംഭകരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനമാണ് ആന്ധ്രപ്രദേശിന്റെ ഇപ്പോഴത്തെ നീക്കത്തിലൂടെ ലഭിക്കുന്നതെന്ന് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാര്‍ സുരേഷ് പറഞ്ഞു.
സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ചീഫ് മെന്ററും ഇന്‍ഫോസിസ് സഹ സ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.