വളണ്ടിയര്‍ കിങ്കരന്‍മാരും സിനിമാ പ്രാന്തന്‍മാരും
തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരേ സമയം സംഘര്‍ഷഭരിതവും ക്രിയാത്മകവും ആയി തുടരുന്നു. സിനിമ കാണാന്‍ നെട്ടോട്ടമോടുന്ന കാണികള്‍ക്ക് പലപ്പോഴും നിരാശ തന്നെയായിരുന്നു ഫലം.
അച്ചടക്കത്തോടെ വരി നില്‍ക്കുന്നവരെ ബീവറേജസ് മദ്യഷാപ്പിന് മുന്നിലും സിനിമ തീയേറ്ററിന് മുന്നിലും കാണാമെന്നായിരുന്നു ഇത്ര നാളും കരുതിയിരുന്നത്. എന്നാല്‍ ചലച്ചിത്ര മേളക്കെത്തുന്നവര്‍ക്ക് അത്രക്ക് അച്ചടക്കമൊന്നും ഇല്ല.
മണിക്കൂറുകളാണ് ഓരോ സിനിമക്കും വേണ്ടി ആളുകള്‍ വരി നില്‍ക്കുന്നത്. എന്നാല്‍ അവസാന നിമിഷം, വാതില്‍ തുറക്കുമ്പോള്‍ വരിയും, വരി നിന്നവരും എല്ലാം അപ്രസക്തരാകും. യുദ്ധമുന്നണിയിലെന്ന പോലെ സിനിമ പ്രേമികള്‍ തീയേറ്ററിനുള്ളിലേക്ക് കുതിക്കും. കയ്യൂക്കുളളവന്‍ കാര്യക്കാരനാവും. കാത്തിരുന്ന പാവങ്ങള്‍ പുറത്തും. ഓരോ തീയേറ്ററുകളിലും ദിവസവും അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ വരിനിന്ന് തീയേറ്ററില്‍ കയറേണ്ടതിനാല്‍ മിക്കവര്‍ക്കും രണ്ട് സിനിമയില്‍ കൂടുതല്‍ കാണാന്‍ സാധിക്കാറില്ല.
ഇതിനിടയിലാണ് വളണ്ടിയര്‍ കിങ്കരന്‍മാരുടെ ദുര്‍ഭരണം. സിനിമ കാണാനെത്തിവരെ പിടിച്ചുപറിക്കാരായും അക്രമികളായും ആണ് മിക്ക വളണ്ടിയര്‍മാരും കാണുന്നത്. ഡെലിഗേറ്റ് പാസ് ഉയര്‍ത്തിപ്പിടിച്ച് കാണിച്ചാലും കാവല്‍ നില്‍ക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ബോധിക്കണമെന്നില്ല. ചിലപ്പോഴൊക്കെ അല്‍പം ഭീഷണിയും ഉണ്ട്.
വളണ്ടിയര്‍മാരും ഡെലിഗേറ്റുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ എല്ലാത്തവണത്തെ പോലെ ഇത്തവണയും നന്നായി നടക്കുന്നുണ്ട്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകരും വളണ്ടിയര്‍മാരുടെ ഫെസ്റ്റിവല്‍ പോലീസിങ്ങിന് ഇരയായിക്കൊണ്ടിരിക്കുന്നു.
എന്തായാലും കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയ വിദേശ ഡെലിഗേറ്റുകളും സംവിധായകരും ഒക്കെ അമ്പരന്ന മട്ടാണ്. തീയേറ്ററുകളില്‍ സീറ്റുകള്‍ മാത്രമല്ല പ്രേക്ഷകരെക്കൊണ്ട് നിറയുന്നത്. സൂചികുത്താനിടമില്ലാത്തവിധം നിറഞ്ഞ് കവിഞ്ഞാണ് മിക്ക സിനിമകളും പ്രദര്‍ശിപ്പിക്കപ്പെട്ടത്.