അമിക്കസ് ക്യൂറിയെവെല്ലുവിളിച്ച് സ്വര്ണപണിക്കാരന്
തിരുവനന്തപുരം: സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതൊന്നും ശരിയല്ലെന്ന് ക്ഷേത്രത്തിലെ സ്വര്‍ണ പണിക്കാരനായിരുന്ന രാജുവിന്റെ വെളിപ്പെടുത്തല്‍. രാജുവിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് അമിക്കസ് ക്യൂറി തിരുവിതാംകൂര്‍ രാജകുടുംബാഗം മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ പോലും റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉന്നയിച്ചത്.
ക്ഷേത്രത്തിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതല്ല അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് രാജു മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് രാജു ഉറപ്പിച്ചു പറയുന്നു. സ്വര്‍ണപ്പണികള്‍ മുഴുവന്‍ ക്ഷേത്രത്തിനകത്തിരുന്ന് തന്നെയാണ് ചെയ്ത് തീര്‍ത്തത്. തിരുവിതാംകൂര്‍ രാജകുടുംബവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടെന്നും രാജു വ്യക്തമാക്കുന്നു.
ക്ഷേത്രത്തിലെ സ്വര്‍ണ പണികള്‍ക്കെല്ലാം രേഖയുണ്ട്. രാജാവ് ഒരിക്കലും സ്വര്‍ണം നേരിട്ട് ഏല്പിച്ചിട്ടില്ല. തൂക്കം രേഖപ്പെടുത്തിയതിന് ശേഷം മാത്രമാണ് സ്വര്‍ണ പണിക്കായി ഏല്പിക്കുന്നത്. പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും തൂക്കം പരിശോധിക്കുമെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു.
പഴവങ്ങാടിയിലെ ജ്വല്ലറി ഉടമയാണ് രാജു. തുടക്കത്തില്‍ തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ സ്വര്ണപ്പണികളാണ് ഇദ്ദേഹം ചെയ്തിരുന്നത്. ഈ അടുപ്പമാണ് പിന്നീട് ക്ഷേത്രത്തിലെ സ്വര്‍ണപ്പണികളും ഏല്‍പ്പിക്കാന്‍ കാരണമായത്.
തഞ്ചാവൂര്‍ ജ്വല്ലറിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വര്‍ണം പൂശുന്ന യന്ത്രമല്ല. സ്വര്‍ണ അടിച്ച് തകിടുണ്ടാക്കുന്ന യന്ത്രമാണെന്നും രാജു പറഞ്ഞു.
എല്ലാ കാര്യങ്ങളും അമിക്കസ് ക്യൂറിയോട് വിശദമാക്കിയതാണെന്നാണ് രാജു പറയുന്നത്. എന്നിട്ടും തെറ്റായ രീതിയിലാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും രാജു ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.