അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമേറിതെന്ന് കോടതി
ദില്ലി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വളരെ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. റിപ്പോര്‍ട്ടില്‍ അടിയന്തര നടപടികള്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബത്തിനും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതാണ് റിപ്പോര്‍ട്ട്.
ജസ്റ്റിസ് എം ലോധയാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചത്. അമിക്കസ് ക്യൂറിയോട് ഒരു തരത്തിലും മോശമായി പെരുമാറരുതെന്ന് കോടതി രാജകുടുംബത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജകുടുംബം ശക്തമായ നിലപാടുകള്‍ എടുത്തെങ്കിലും കോടതി അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനൊപ്പമാണ് എന്ന സൂചനകളാണ് ലഭിക്കുന്നത്.
ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം പുറത്തേക്ക് കടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയെ പോലും റിപ്പോര്‍ട്ട് കുറ്റക്കാരനാക്കുന്നു. സര്‍ക്കാരും രാജകുടുംബവും ഒത്തുകളിക്കുകയാണെന്ന ആക്ഷേപവും അമിക്കസ് ക്യൂറി കോടതിയില്‍ ഉന്നയിച്ചു.
ക്ഷേത്രത്തിലെ പല നിലവറകളും തുറന്നു കിടക്കുകയാണ്. എല്ലാ അറകളും അടച്ച് സീല്‍ ചെയ്തു താക്കോള്‍ ജില്ലാ ജഡ്ജിയെ ഏല്പ്പിക്കണെന്നാണ് തന്റെ അഭിപ്രായമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. കോടതി ഇക്കാര്യം അംഗീകരിച്ചു.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ പൂര്‍ണമായും എതിര്‍ക്കേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ച രാജ കുടുംബം പിന്നീട് തീരുമാനം മാറ്റിയിരുന്നു. റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് പറഞ്ഞ് ശക്തമായ എതിര്‍പ്പാണ് ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ക്ഷേത്ര സ്വത്തിനെ സ്വകാര്യ സ്വത്ത് എന്നതുപോലെയാണ് രാജ കുടുംബം ഉപയോഗിക്കുന്നതെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.