വിവരക്കേട് വിളിച്ചുപറയരുത്... ഉമ്മന്‍ ചാണ്ടിയോട് സുരേഷ് ഗോപി
തിരുവനന്തപുരം: പ്രകൃതി സംരക്ഷണത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി രംഗത്ത്. ജനങ്ങളോട് വിവരക്കേട് വിളിച്ചുപറയരുതെന്ന ഉപദേശവും സുരേഷ് ഗോപി നല്‍കുന്നുണ്ട്.
പ്രകൃതിയെ സംരക്ഷിക്കണം എന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നുവെന്നാണ് സുരേഷ് ഗോപിയുടെ ആരോപണം. ഓരോരുത്തരുടേയും നെഞ്ചത്ത് വിമാനത്താവളം വരണം എന്നാണ് മുഖ്യമന്ത്രി പോലും കരുതുന്നത്. വിവരമുള്ളവരോട് കാര്യങ്ങള്‍ അന്വേഷിച്ച് പഠിച്ചതിന് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കാവൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
ആറന്മുള വിമാനത്താവള വിഷയത്തില്‍ നേരത്തേയും സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത കക്ഷിയാണ് സുരേഷ് ഗോപി. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് നേരെയാണ് താരത്തിന്റെ വിമര്‍ശനം.
വിവരമുള്ളവരോട് അന്വേഷിച്ച് പഠിച്ച ശേഷം വേണം നിലപാട് പ്രഖ്യാപിക്കാന്‍ എന്നാണ് താരം പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെന്നാണോ സുരേഷ് ഗോപി പറഞ്ഞതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ച ആളായിരുന്നു സുരേഷ് ഗോപി. നരേന്ദ്ര മോദിയുടെ അടിമയാകാന്‍ പോലും തയ്യാറാണെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ വിമർശനത്തോട് മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.