ശോഭയ്ക്കും ബിജെപിക്കും പാലക്കാട് നിര്‍ണായകം
പാലക്കാട്: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം പാലക്കാട്ട് മത്സരം അഭിമാനത്തിന്റെ പോരാട്ടമാണ്. സംസ്ഥാന അധ്യക്ഷനെ വിമര്‍ശിച്ച് കേന്ദ്രനേതൃത്വത്തിന് പരാതി കൊടുത്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ ഔദ്യോഗിക വിഭാഗം ഇറങ്ങിപുറപ്പെട്ടാല്‍ അത് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ കടുത്ത പ്രതിസന്ധിയുണ്ടാക്കും.അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കേണ്ടത് ശോഭാ സുരേന്ദ്രന്റെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും ബാധ്യതതായി മാറിയിരിക്കുകയാണ്.
ശോഭയെ സംബന്ധിച്ചിടത്തോളം താന്‍ ജനപിന്തുണയുള്ള ഒരു നേതാവാണെന്ന് കേന്ദ്ര നേതൃത്വത്തിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കാരണം പാര്‍ട്ടിയുടെ കേന്ദ്ര നിര്‍വാഹകസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിതയായത് കേരളത്തില്‍ നിന്നുള്ളവരുടെ പിന്തുണ കൊണ്ട് മാത്രമായിരുന്നില്ല. അവരുടെ വിശ്വാസത്തെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. സംസ്ഥാന നേതൃത്വത്തിനാകട്ടെ വിഭാഗീയതയൊന്നുമില്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ശോഭയ്ക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടേണ്ടത് അത്യാവശ്യമാണ്.
കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ നിന്നും 1820 വോട്ടിനാണ് സിപിഎമ്മിലെ എംബി രാജേഷ് ജയിച്ചു കയറിയത്. അപരനായ സതീശന്‍ ഇവി 5478 വോട്ടുകള്‍ തട്ടിയെടുത്തില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനി ജയിക്കേണ്ടതായിരുന്നു. 68804 വോട്ടുകളാണ് ബിജെപിയ്ക്കുവേണ്ടി മത്സരിച്ച സികെ പത്മനാഭന്‍ സ്വന്തമാക്കിയത്. മൊത്തം പോള്‍ ചെയ്തതിന്റെ 8.7 ശതമാനം. ശോഭ സുരേന്ദ്രനെ പോലെയുള്ള പാര്‍ട്ടിയുടെ തീപ്പൊരി നേതാവ് മത്സരിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 10 ശതമാനം വോട്ടെങ്കിലും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്.
പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വിശകനം ചെയ്യുമ്പോള്‍ പാലക്കാടും പട്ടാമ്പിയും മണ്ണാര്‍ക്കാട് ഒഴികെയുള്ള നാലുമണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കുമ്പോള്‍ പാലക്കാട് ലോകസഭാ മണ്ഡലത്തിലെ കണക്ക് ഇതാണ്. പട്ടാമ്പി-8874, ഷോര്‍ണൂര്‍-10562, ഒറ്റപ്പാലം-9631, കോങ്ങാട്-8467, മണ്ണാര്‍ക്കാട്-5655, പാലക്കാട് 22317. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ ശോഭയ്ക്ക് കൂടുതല്‍ വോട്ടുകള്‍ നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഈ അധികം ലഭിക്കുന്ന വോട്ടുകളായിരിക്കും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.