നിയമസഭയിലേക്ക് ബിജെപിയും സേനയും ഒറ്റയ്ക്കൊറ്റക്ക്?
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പോട് കൂടി മഹാരാഷ്ട്രയില്‍ ശിവസേന - ബി ജെ പി സഖ്യം ഇല്ലാതായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉജ്വലവിജയം നേടിയ സഖ്യം അസംബ്ലി തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കൊറ്റക്ക് ബലം പരീക്ഷിക്കാനാണ് ഒരുങ്ങുന്നത് എന്നാണ് മുംബൈയില്‍ നിന്നുള്ള സൂചനകള്‍. ഒക്ടോബറിലാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്.
മുഖ്യമന്ത്രി പദത്തെ ചൊല്ലി തുടങ്ങിയ തര്‍ക്കം സീറ്റുകളിലേക്ക് കൂടി വ്യാപിച്ചതോടെയാണ് 20 വര്‍ഷത്തിലധികമായുള്ള ബാന്ധവം കാവിപാര്‍ട്ടികള്‍ അവസാനിപ്പിക്കുന്നത്. തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉദ്ധവ് താക്കറെയെ ശിവസേന ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും എന്ന് കരുതപ്പെട്ടിരുന്ന ഗോപിനാഥ് മുണ്ടെയുടെ പെട്ടെന്നുള്ള മരണവും പാര്‍ട്ടിക്ക് സംസ്ഥാനത്ത് തിരിച്ചടിയായി. എന്നാല്‍ മുണ്ടെയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപതരംഗം മുതലാക്കാനാവംു ബി ജെ പി മഹാരാഷ്ട്രയില്‍ ശ്രമിക്കുക. ഒപ്പം കേന്ദ്രത്തില്‍ പാറ പോലെ ഉറപ്പ സര്‍ക്കാരുണ്ട് എന്നതും ബി ജെ പിക്ക് അനുകൂലമായ ഘടകമാണ്.
ശിവസേനയുടെ സീറ്റുകള്‍ പിടിച്ചെടുക്കാനോ അല്ലെങ്കില്‍ ബന്ധം വിടാനോ ആണ് ബി ജെ പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ പാര്‍ട്ടി വികസിക്കണമെങ്കില്‍ ഒറ്റയ്ക്ക് തന്നെ തിരഞ്ഞെടുപ്പിനെ നേരിടണം എന്ന് കരുതുന്നവരും നേതൃനിരയിലുണ്ട്. മുതിര്‍ന്ന നേതാവ് മധു ചവാനെപ്പോലുള്ളവര്‍ നേരത്തെ ഇക്കാര്യം പറഞ്ഞിട്ടുള്ളതുമാണ്.
കോണ്‍ഗ്രസ് - എന്‍ സി പി സഖ്യമാണ് മഹാരാഷ്ട്ര ഇപ്പോള്‍ ഭരിക്കുന്നത്. 288 സീറ്റുകളുള്ള സംസ്ഥാനത്ത് 2009 ലെ തിരഞ്ഞെടുപ്പില്‍ 82 സീറ്റുകളോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്‍ സി പിക്ക് 62 സീറ്റുണ്ട്. ബി ജെ പിക്ക് 46ഉം സേനയ്ക്ക് 44 ഉം സീറ്റാണ് ഉള്ളത്. 171 സീറ്റില്‍ സേന മത്സരിച്ചപ്പോള്‍ ബി ജെ പിക്ക് കിട്ടിയത് വെറും 117 സീറ്റുകള്‍ മാത്രമാണ്.