മൊഹാലി: ആദ്യത്തെ വര്‍ഷം മുതല്‍ സൂപ്പര്‍ താരങ്ങളെ കുത്തിനിറച്ചായിരുന്നു പഞ്ചാബ് കിംഗ്‌സ് കളിക്കാനിറങ്ങിയത്. പേര് കണ്ടാല്‍ കിംഗ്‌സ് തന്നെയെന്ന് തോന്നുമെങ്കിലും പ്രിതി സിന്റയുടെ ബോയ്‌സ് വെറും കടലാസ് പുലികളായിരുന്നു. എന്നാല്‍ ഈ സീസണില്‍ കളി മാറി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ തലക്കുറി മാറ്റിയ തിങ്ക് ടാങ്ക് അന്വേഷിച്ചു പോകുന്നവര്‍ കാണുക പഴയൊരു ഓള്‍റൗണ്ടറെയാണ്. സഞ്ജയ് ബംഗാര്‍.
ലേലം മുതല്‍ കൃത്യമായ പ്ലാനിംഗോടെയായിരുന്നു ബംഗാറിന്റെ നീക്കങ്ങള്‍. മില്ലറെ നിലനിര്‍ത്തി. വലിയ തുക മുടക്കാതെ യൂട്ടിലിറ്റി കളിക്കാരെ മാത്രം വിളിച്ചെടുത്തു. ബെയ്‌ലി എന്ന കൂള്‍ ക്യാപ്റ്റന്‍. കാലം കഴിഞ്ഞു എന്ന് എഴുതിത്തള്ളിയ വീരേന്ദര്‍ സേവാഗ്. മനന്‍ വോറയെയും സന്ദീപ് ശര്‍മയെയും പോലുള്ള ശരാശരി കളിക്കാര്‍. ആറ് കോടി രൂപ മുടക്കിയ ഗ്ലെന്‍ മാക്‌സ് വെല്‍ മാത്രമായിരുന്നു ലോട്ടറിയടിച്ച ഒരേ ഒരു കളിക്കാരന്‍.
ബൗളിംഗില്‍ മിച്ചല്‍ ജോണ്‍സണ്‍ മാത്രമാണ് വലിയൊരു പേരുകാരനായി പഞ്ചാബിന് ഉണ്ടായിരുന്നത്. സന്ദീപ് ശര്‍മ, ബാലാജി, അവാന എല്ലാവരും ശരാശരിക്കാര്‍. മുംബൈയില്‍ നിന്നും തട്ടിയെടുത്ത റിഷി ധവാന്‍ ആണ് മറ്റൊരു യൂട്ടിലിറ്റി കളിക്കാരന്‍. അക്ഷര്‍ പട്ടേലും കരണ്‍വീര്‍ സിംഗും ഒരൊറ്റ സീസണോടെ താരങ്ങളായതിന് പിന്നിലും സഞ്ജയ് ബംഗാറിന്റെ തന്ത്രങ്ങളുണ്ട്.
തുടക്കക്കാരില്‍ വിശ്വാസമര്‍പ്പിച്ചും സീനിയര്‍ താരങ്ങളെ പുതുക്കക്കാരെ ഉപദേശിക്കാന്‍ വിട്ടുമാണ് ബംഗാര്‍ തന്ത്രങ്ങളൊരുക്കിയത്. ഒരു പേടിയും കൂടാതെ ഫ്രീ ആയി കളിക്കാന്‍ ഓരോരുത്തര്‍ക്കും ലൈസന്‍സ് നല്‍കി. ഫലമോ മാക്‌സ് വെല്ലും കില്ലര്‍ മില്ലറും വീരേന്ദര്‍ സേവാഗും എന്തിന് മനന്‍ വോറയും വൃദ്ധിമാന്‍ സാഹ വരെയും അടിച്ചുതകര്‍ത്തു. ചെന്നൈ കിംഗ്‌സിനോട് മൂന്ന് കളി കളിച്ചതില്‍ മൂന്നിലും 200 ന് മുകളിലെത്തി പഞ്ചാബ്. മൂന്നും ജയിക്കുകയും ചെയ്തു. ബൗളിംഗ് തന്ത്രങ്ങളില്‍ മാത്രമാണ് ബംഗാറിന് അല്‍പം പിഴച്ചത്. അതിന് വിലയായി ഫൈനലിലെ തോല്‍വിയും വഴങ്ങേണ്ടി വന്നു.