പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന് സേവന നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പ്രവാസി ഇന്ത്യക്കാര്‍ക്കു മേല്‍ പുതിയ നികുതി ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. സര്‍വീസ് ചാര്‍ജ്ജിന്റെ 12.36 ശതമാനം നികുതിയായി പിടിക്കാനാണ് സര്‍ക്കാര്‍ നീക്കം.
വര്‍ഷത്തില്‍ ശരാശരി 6500 കോടി ഡോളര്‍(3.7 ലക്ഷം കോടി രൂപ) വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയയ്ക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിന്റെ മൂന്നു ശതമാനമാണ് ഈ തുക.
പ്രവാസികള്‍ക്കുമേലാണ് നികുതി ഭാരമെത്തുന്നതെങ്കിലും ഫലത്തില്‍ അത് രാജ്യത്തിന്റെ സമഗ്രമേഖലകളെയും ദോഷകരമായി ബാധിക്കുമെന്നതുറപ്പാണ്. രാജ്യത്തിന്റെ സമ്പത്ത് ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. ഇവര്‍ വഴി ഭാരതത്തിലെ ബാങ്കുകളിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി നിക്ഷേപങ്ങളുടെ ഗുണഫലം കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും മറ്റു സാധാരണക്കാര്‍ക്കുമാണ് ലഭിക്കുന്നത്.
പുതിയ നിബന്ധന പ്രാവര്‍ത്തികമാകുന്നതോടെ ബാങ്കുകളിലേക്കുള്ള നേരിട്ടുള്ള നിക്ഷേപത്തില്‍ ഇടിച്ചില്‍ വരുമെന്നാണ് കണക്കുകൂട്ടുന്നു. അതേ സമയം നിയമവിധേയമല്ലാത്ത സമാന്തരമാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കാനും സാധ്യതയുണ്ട്. ഇത് ആഭ്യന്തര സാമ്പത്തിക വിപണിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ് വിവിധ പ്രവാസി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ പുതിയ നികുതി പരിഷ്‌കരണത്തെ കുറിച്ച് പുനര്‍ വിചിന്തനം നടത്തിയില്ലെങ്കിലും ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് അവരുടെ തീരുമാനം. സംസ്ഥാന പ്രവാസ കാര്യമന്ത്രി കെസി ജോസഫിന് കേന്ദ്രസര്‍ക്കാറിന്റെ ഈ നികുതി നീക്കത്തിനെതിരേ പ്രതികരിക്കേണ്ടി വന്നത് ജനകീയ വികാരം തിരിച്ചറിഞ്ഞു തന്നെയാണ്.
അടുത്ത പേജില്‍ വായിക്കുക





















